Tuesday, 20 November 2012

ഫാദര്‍ ഡേവിസ് ചിറമേലുമായുള്ള ആദ്യ കൂടിക്കാഴ്ച

തിരുവനന്തപുരത്തുള്ള ജയചന്ദ്രന്‍ എന്ന ആളുടെ മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍  ദാനം നടത്തിയ പത്രവാര്‍ത്ത  കണ്ടിരുന്നു. ഒക്ടോബര്‍ 20 നു തിരുവനന്തപുരത്ത് നടന്ന,  ഫാദര്‍ ഡേവിസ്  ചിറമേല്‍ നയിച്ച മാനവ കാരുണ്യ യാത്ര,2012 ന്‍റെ  സമാപന ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു..രണ്ടും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ല എങ്കിലും അതിലെ വിഷയം രണ്ടും  ഒന്നുതന്നെയാണല്ലോ... എനിക്ക് പറയാനുള്ളത് അവയവ ദാനത്തെ പറ്റിയല്ല. ഫാദര്‍ ഡേവിസിനെ പറ്റിയാണ് .. ടിവിയിലൊക്കെ കണ്ടുള്ള പരിചയമേ എനിക്ക് അദ്ദേഹവുമായി ഉള്ളൂ .ഈ ചടങ്ങിനു ഒരാഴ്ച മുന്‍പാണ്  ഏഷ്യാനെറ്റ്  ന്യൂസിലെ  അനില്‍ അടൂര്‍ എന്നെ വിളിക്കുന്നത്‌ . ഏഷ്യാനെറ്റ്‌ ആണ് ഈ ചടങ്ങിന്റെ ചാനല്‍ പാര്‍ട്ട്‌നര്‍ .. അതുപോലെ ഈ ചടങ്ങ് കോര്‍ഡിനെറ്റ് ചെയ്യുന്നതിലും അനിലിനു നല്ലൊരു പങ്കുണ്ട്. .സ്വാമി . സന്ദീപാനന്ദഗിരിയെ ആ  ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനു വേണ്ടി ഒന്ന് കോര്‍ഡിനെറ്റ് ചെയ്തു കൊടുക്കണം എന്ന ആവശ്യവുമായി ആയിരുന്നു അനില്‍ എന്നെ വിളിച്ചിരുന്നത്‌. സ്വാമിജി തിരുവനന്തപുരത്ത് ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം ചടങ്ങില്‍ സംബന്ധിക്കാമെന്നു ഉറപ്പു തന്നു. എന്തായാലും ഞാന്‍ ചെയ്യുന്ന ഫ്രീ ഡയാലിസിസ്  പ്രോജക്ടിനോട് വളരെ അടുത്ത് നില്കുന്നു   ഈ ചടങ്ങ് എന്നതുകൊണ്ട്‌ ഇതില്‍ സംബന്ധിക്കണമെന്ന് നേരത്തെ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.ഒപ്പം അനിലും സ്വാമിജിയും ക്ഷണിക്കുകയും ചെയ്തു..എന്തായാലും പല ചടങ്ങുകള്‍ക്കും അവസാന നിമിഷത്തില്‍ ഉള്ള എന്റെ കാലുമാറ്റം  ഇവിടെ ഉണ്ടായില്ല .. ഞാന്‍ കൃത്യം 4.15 നു തന്നെ അവിടെത്തി 4.30 നായിരുന്നു ഫങ്ങ്ഷന്‍ .പരിചയമില്ലാത്തവരെ അഭിമുഖീകരിക്കുക എനിക്ക് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ്‌ പല പരിപാടികള്‍ക്കും അവസാന നിമിഷത്തില്‍ കാലു മാറുന്നത്.. അവിടെ ചെന്ന് കയറിയപ്പോള്‍ തന്നെ അനിലിന്റെ കൂടെ താടിയുള്ള ഒരു ചെറുപ്പക്കാരന്‍ വന്നു "എന്നെ പരിചയമുണ്ടോ" എന്ന് ചോദിച്ചു. എവിടെയോ കണ്ടു മറന്ന പോലെ ഒരു മുഖം..ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട " മറുനാടന്‍ മലയാളി " എന്ന ഓണ്‍ലൈന്‍  പത്രത്തിന്റെ സാരഥി-- ഷാജന്‍ സ്കറിയ.. ശരിക്കും അത്ഭുതം തോന്നി .ഈ അടുത്ത  ദിവസങ്ങളില്‍ ആണ് മറുനാടന്‍ മലയാളിയില്‍ ഒരു കോളം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നത്..ഇന്‍ഗ്ലണ്ടില്‍ നിന്നും അദ്ദേഹം എത്തിയാതെ ഉണ്ടായിരുന്നുള്ളൂ..കൃത്യം 4.30 നു തന്നെ പ്രോഗ്രാം തുടങ്ങി. മുന്‍ ഡിജിപി . ശ്രീ ജേകബ് പുന്നൂസ് , പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ട്ടാവ്  ശ്രി . ടി.കെ.എ .നായര്‍, ഫാദര്‍ ഡേവിസ്, സന്ദീപ്ജി തുടങ്ങി  നിരവധി വിശിഷ്ട വ്യക്തികള്‍ സദസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഈ ചടങ്ങിന്റെ ആകര്‍ഷണം ഇവയൊന്നുമായിരുന്നില്ല .. സ്വന്തം വൃക്കകള്‍  ദാനമായി നല്‍കിയ സ്ത്രീ പുരുഷന്മാരും ഏക മകന്   മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ അവയവ ദാനത്തിനു സന്നദ്ധരായ മാതാപിതാക്കളും ആ മകന്റെ അവയവങ്ങള്‍ സ്വീകരിച്ച സ്വീകര്‍ ത്താക്കളും  ഒക്കെ  ആയിരുന്നു. പിന്നെ , ഈ കൂട്ടായ്മക്ക് മുന്‍കൈ എടുത്ത ഡേവിസ് അച്ഛനും.

അതില്‍ ഏറ്റവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവങ്ങളില്‍ ഒന്ന് തിരുവനന്തപുരം ജില്ലയിലെ അഞ്ചല്‍ സ്വദേശി ആശയുടെതാണ് .വൃക്ക രോഗിയായിരുന്ന സ്വന്തം ഭര്‍ത്താവിന്  മാറ്റി വക്കേണ്ട വയ്ക്കേണ്ട വൃക്ക അച്ഛന്റെ സഹായത്തോടെ ക്രോസ്സ് ഡോണേഷന്റെ ഭാഗമായി ലഭിച്ചപ്പോള്‍ അതിന്റെ ഭാഗമായി ആശ തന്റെ വൃക്ക മറ്റൊരാളിനു കൊടുക്കാന്‍ സന്നദ്ധയായിരുന്നു.. എന്നാല്‍ നിയമക്കുരുക്കില്‍പ്പെട്ടുള്ള താമസം കാരണം വൃക്ക മാറ്റിവക്കാതെ തന്നെ ആശയുടെ ഭര്‍ത്താവ് മരണപ്പെട്ടു.എന്നാല്‍ ആശയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല . ആശക്ക്‌ വേണമെങ്കില്‍ തന്റെ വൃക്ക ഇനി കൊടുക്കില്ല എന്നൊരു തീരുമാനം എടുക്കാമായിരുന്നു.പക്ഷെ വൃക്ക സ്വീകരിക്കേണ്ട ആ  രോഗിയും നിയമത്തിലെ കാലതാമസം കാരണം മരണപ്പെട്ടു.എന്നാല്‍ അപ്പോഴും ആശ തീരുമാനം മാറ്റിയില്ല അവസാനം മറ്റൊരു രോഗിക്ക് വൃക്ക ദാനം നടത്തി ആശ തന്റെ  ആഗ്രഹം നിറവേറ്റി ആശയും ആശയുടെ വൃക്ക സ്വീകരിച്ച ആളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു .

ഞങ്ങളുടെ  സൌജന്യ ഡയാലിസിസിനെക്കുറിച്ച് പറയുമ്പോള്‍ പലരും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട് "ഇതില്‍ എന്താണ് ശ്രീജയുടെ ബെനിഫിറ്റ് ? എന്ന്". എന്തിലും സാമ്പത്തിക ലാഭം  മാത്രം നോക്കുന്ന ആള്‍ക്കാരുടെ വെറുമൊരു  ആകാംഷ .. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു   കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നെ മനസ്സിലായി  ഇത്തരം ചോദ്യം ചോദിക്കുന്നവരെ  പറഞ്ഞു മനസ്സിലാക്കിക്കാന്‍  നോക്കിയിട്ട് ഒരു കാര്യവുമില്ല എന്ന്.ഇപ്പോള്‍ അതിനെ അവഗണിക്കാന്‍ മനസ്സ് പഠിച്ചു.-ഒരു ചിരിയില്‍ ഉത്തരം കൊടുക്കാനാകും . ആശയും അതുപോലുള്ളവരും അനുഭവിക്കുന്ന മാനസിക സംതൃപ്തി എത്ര കാശുണ്ടെങ്കിലും വാങ്ങാന്‍ കിട്ടില്ലല്ലോ ..

അവയവ ദാനത്തിന്റെ മഹത്വം മനസിലാക്കിതരുന്ന രസകരമായ പ്രസംഗ ശൈലി ആണ് അച്ചന്റെത്. അച്ഛനെ പരിചയപ്പെടണം എന്ന ആഗ്രഹം അനിലിനോടു പറഞ്ഞപ്പോള്‍ ചടങ്ങിനു ശേഷം പരിചയപ്പെടുത്താം എന്ന് പറഞ്ഞു..ഫങ്ങ്ഷനില്‍  മറുനാടന്‍ മലയാളിയുടെ വകയായി 8 ലക്ഷത്തിന്റെ ഒരു ഡൊനെഷന്‍ കിഡ്നി  മാറ്റിവക്കാനുള്ള ഒരു രോഗിക്ക് നല്‍കുകയുണ്ടായി.  ചടങ്ങ് കഴിഞ്ഞപ്പോള്‍ അച്ഛനെ പരിചയപ്പെടാനുള്ള ആള്‍ക്കാരുടെ തിക്കും തിരക്കുമായിരുന്നു അവിടെ . പിന്നൊരു അവസരത്തില്‍ ആകാം പരിചയപ്പെടല്‍ എന്ന് വിചാരിച്ചു തിരിച്ചു പോകാന്‍ ഒരുങ്ങിയപ്പോള്‍  അച്ഛനെ പരിചയപ്പെടാനുള്ള അവസരം വന്നു ചേര്‍ന്നു . ടിവി പരിപാടികളിലൂടെ അച്ഛന് എന്നെ പരിചയമുണ്ടായിരുന്നു.  കിഡ്നി  ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണം എന്ന് പറഞ്ഞപ്പോള്‍  ടെലഫോണ്‍ നമ്പര്‍ തന്ന ശേഷം പിറ്റേ ദിവസം
രാവിലെ അദ്ദേഹത്തെ  വിളിക്കാന്‍ പറഞ്ഞു .

രാവിലെ തന്നെ അദ്ദേഹത്തെ വിളിച്ചു 9 മണിക്ക് കാണാം എന്ന് തീര്‍ച്ചപ്പെടുത്തി. അദ്ദേഹവുമായുള്ള 1 മണിക്കൂര്‍ സമയം വിജ്ഞാനപ്രദവും അതുപോലെ തന്നെ രസകരവും ആയിരുന്നു. തുടക്കം മുതലുള്ള
അദ്ദേഹത്തിന്റെ അനുഭവ കഥകള്‍ പങ്കുവച്ചു.
ഞാനും  എന്റെ ഈ 10 വര്‍ഷത്തെ ഡോക്ടര്‍മാരുമായുള്ള ചാനല്‍ ബന്ധങ്ങളും   ട്രസ്റ്റ് തുടങ്ങാനും  അതില്‍ സൌജന്യ ഡയാലിസിസ് പ്രോജക്റ്റ് കൊണ്ടുവരാനുള്ള കാരണവും ഒക്കെ  അദ്ദേഹത്തോട് വിവരിച്ചു.-

അവയവ ദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അദ്ദേഹം വാചാലനാകും.അദ്ദേഹം മരണ ശേഷം സ്വന്തം ശരീരം മെഡിക്കല്‍ കൊളേജിനു   നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബന്ധുക്കള്‍ അദ്ദേഹത്തോട് ചോദിച്ചത്രേ ഇതൊക്കെ ഒരു അച്ഛന് ചേര്‍ന്നതാണോ എന്ന്..ഏതൊരു കാര്യമാണെങ്കിലും പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുത്ത ശേഷം മാത്രം മറ്റുള്ളവരെ ആ രംഗത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. എന്നാല്‍ മാത്രമേ നമ്മുടെ വാക്കിനു വിലയുണ്ടാകൂ. ആര്‍ക്കു വേണമെങ്കിലും വലിയ വലിയ ആദര്‍ശങ്ങള്‍ പറയാം.അത് പ്രാവര്‍ത്തികമാക്കുക എന്നത് വളരെ കുറച്ചുപെര്‍ക്കുമാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണ്. അത്തരം ഒരു പ്രവര്‍ത്തിയാണ് അച്ഛന്‍ തുടങ്ങി വച്ചത്. സ്വന്തം വൃക്ക ദാനം നല്‍കിയ ശേഷം വൃക്ക ദാനത്തിന്റെ മഹത്വത്തെകുരിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ആള്‍ക്കാരില്‍ ഒരു അറിവ് ഉണ്ടാക്കുന്നു..ഒപ്പം മസ്തിഷ്ക മരണം നടന്നവരുടെ അവയവ ദാനം നടത്തുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും.അതിന്റെ ഭാഗമായാണ് കാസര്‍ഗോട്
കഴിഞ്ഞ സെപ്തംബര്‍ 30 നു തുടങ്ങി ഈ 20 നു തിരുവനന്തപുരത്ത്   അവസാനിച്ച  ഒരു മാസം നീണ്ടു നിന്ന മാനവ കാരുണ്യ യാത്ര,2012. വളരെ നല്ല പ്രതികരണം ആണ് ഈ യാത്രയിലൂടെ അച്ഛനും കൂട്ടര്‍ക്കും കിട്ടിയിരിക്കുന്നത് .മറ്റുള്ളവരുടെ മുന്നില്‍ ഒരു മാതൃകയായി കാണിക്കാന്‍ അച്ഛന്റെ സ്വന്തം നാടിനെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ അവയവദാന ഗ്രാമമാക്കി മാറ്റി.അവിടെയുള്ള എല്ലാവരും അവയവ ദാന ധാരണ പത്രത്തില്‍ ഒപ്പിട്ടു കഴിഞ്ഞു.

മൃത ശരീരത്തിനു അഞ്ചു ലക്ഷം രൂപ വരെ വിലയുണ്ടെന്ന് അച്ഛന്‍ പറഞ്ഞു അറിയാന്‍ കഴിഞ്ഞു.സെമിത്തേരിയില്‍ അടക്കം ചെയ്ത ഡെഡ് ബോഡീയെ ആരുമറിയാതെ അടിച്ചു മാറ്റി വില്‍ക്കുന്നതിനെകുറിച്ചും ഇതൊന്നുമറിയാതെ അച്ഛന്‍മാര്‍  കല്ലറയില്‍ പ്രാര്‍ഥന ചോല്ലുന്നതിനെകുറിച്ചുമെല്ലാം സംസാരിച്ചു. ഞങ്ങളുടെ മതത്തില്‍ അതെന്തായാലും നടക്കില്ല എന്ന് ഞാന്‍ തമാശയായി പറഞ്ഞു. ഹിന്ദുക്കള്‍ മരണമടഞ്ഞാല്‍ ശരീരം കത്തിച്ചുകളയുകയല്ലേ സാധാരണ ചെയ്യുന്നത്.ഭാവിയില്‍  സെമിത്തേരിയില്‍  കല്ലറക്ക്  ലക്ഷങ്ങള്‍ പള്ളി ഈടാക്കുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്നും അപ്പോള്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പിടാത്ത മാതാപിതാക്കള്‍ ആണെങ്കില്‍ കൂടി മക്കള്‍ പറയും "അപ്പന്‍/ അമ്മ  നേരത്തെ തന്നെ പറഞ്ഞിരുന്നു മരണ ശേഷം എന്റെ  ശരീരം മെഡിക്കല്‍  കോളേജിനു  കൊടുക്കണമെന്ന്" എന്ന ഒരു അവസ്ഥ ഇവിടെ ഉണ്ടാകുമെന്നും അച്ഛന്‍ പ്രതീക്ഷിക്കുന്നു., ഇതുപോലെ സന്ദര്‍ഭോചിതമായ നിരവധി തമാശകള്‍ കൊണ്ട് അച്ഛന്‍ അവയവ ദാനത്തിന്റെ പ്രസക്തിയും കിഡ്നി  ഫൌണ്ടേഷന്റെ  പ്രവര്‍ത്തനങ്ങളും വിവരിച്ചു തന്നു.
അദ്ദേഹത്തിന്റെ സംരംഭത്തിന്റെ ഭാഗമാകാനുള്ള എന്റെ ആഗ്രഹം  ഞാന്‍ അറിയിച്ചപ്പോള്‍ സമാന ചിന്താഗതിക്കാരായ വ്യക്തികളെയും സംഘടനകളെയും ഈ ഒരു സംരംഭത്തിലേക്ക് കൊണ്ടുവരുന്നതിനെ പറ്റി അദ്ദേഹവും  ചിന്തിക്കുന്നുണ്ട് എന്ന് പറഞ്ഞു.എന്തായാലും ഇനിയും കാണാം എന്ന് പറഞ്ഞു ഹോട്ടലിലെ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ അക്ഷമരായി കാത്തുനില്‍ക്കുന്ന നിരവധി വ്യക്തികളെ റൂമിന് വെളിയില്‍ കാണാന്‍ സാധിച്ചു..ഇത് അവയവ ദാനത്തിന്റെ പ്രസക്തിയും ജനങ്ങള്‍ക്കിടയില്‍  അച്ഛന്  കിട്ടിയ ജനസമ്മതിയുമാണ് തെളിയിക്കുന്നത്.

No comments:

Post a Comment